Monday, January 28, 2008

കാര്‍ത്തിക ടാക്കീസ്


ഞങ്ങളുടെ ഗ്രാമത്തിനെ അഭ്രപാളികളുടെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചത് “അരിക്കുളം കാര്‍ത്തിക ടാക്കീസ് “ ആയിരുന്നു.ഉരള്ളൂരില്‍ നിന്നും2.5 കിലോമീറ്റര്‍ അപ്പുറത്തുള്ള കലാക്ഷേത്രം.പണ്ട് വീട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയതിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട് മനസില്‍.നായരു പിടിച്ച് പുലിവാലും ,ചെമ്മീനും ,തുടങ്ങി ഒത്തിരി ചിത്രങ്ങള്‍.ദിവസേന മൂന്ന്നു കളികള്‍ ആയിരുന്നു ഉന്റായിരുന്നത്.ഉച്ചക്ക് 3നും വൈകീട്ട് 6 നും പിന്നെ 9നും.വൈകുന്നേരങ്ങ്ില്‍ ഓലച്ചൂട്ടും പിടിച്ച് സിനിമകാണാനുള്ള കുടുംബസമേതയാത്രകള്‍ അക്കാലത്ത് പതിവു കാഴ്ചകള്‍ ആയിരുന്നു.വലിയ ഓലഷെഡ്ഡിലെ ഇരുട്ടില്‍ വിരിയുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ നല്‍കിയ ആനന്ദം ഇന്നത്തെ DTS വിസ്മയങ്ങള്‍ക്ക് നല്‍കാനാവുന്നുണ്ടോ എന്നെനിക്കു സംശയം.

പതുക്കെ പതുക്കെ കാലം മാറി.യാത്രസൌകര്യങ്ങള്‍ മനുഷ്യനെ നഗരങ്ങളിലേക്ക് നയിച്ചു.ഒപ്പം ടെലിവിഷന്‍ ചാനലുകള്‍ അടങ്ങുന്ന പുതിയ വിനോദമാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ നാട്ടുകാരെ പതുക്കെ കാര്‍ത്തികയില്‍ നിന്നും അകറ്റി.അതോടെ ഉടമസ്ഥര്‍ വ്യാഴാഴ്ചപടങ്ങള്‍ ഇടാന്‍ തുടങ്ങി.എരിവുള്ള പടങ്ങള്‍ ആ ദിവസങ്ങളില്‍ കാര്‍ത്തികയെ ജനനിബഡമാക്കി.അവസാനംമതും നിലച്ചു.പിന്നെ കുറേകാലം വിശ്രമം.

പിന്നെ ഇപ്പോള്‍ കുറച്ചായി ,പ്രദര്‍ശനം തുടങ്ങിയിട്ട്.നല്ല പടങ്ങള്‍ മാത്രം.ഒന്നു പഴയപോലെ നടന്നു പോയി സിനിമ കാണണം എന്ന ആഗ്രഹം ഇന്നും മനസില്‍ ബാക്കി നില്‍ക്കുന്നു.സാധിക്കുമായിരിക്കും ഉടനെ തന്നെ.

സര്‍ക്കസ് ജോണി

ഊരള്ളൂരിലെ പുതിയ പിള്ളേര്‍ അറിയില്ലെങ്കിലും ഞങ്ങള്‍ക്കെല്ലാം നല്ല പരിചിതമായിരുന്നു സര്‍ക്കസ് ജോണിയെന്ന പേരും ആ‍ളും.ഏകദേശം പത്തുപതിനഞ്ച് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു ജോണിയേട്ടനും കൂട്ടരും ഞങ്ങളുടെ നാട്ടിലെത്തിയത്.അന്ന് ഇന്നത്തെപോലെ കേബിള്‍ ടിവിയും ഡിറ്റീഎച്ചുമൊന്നുമില്ലാത്ത കാലം. ടി.വി.തന്നെ നാട്ടില്‍ വളരെ കുറവ്.ആള്‍കാരുടെ വിനോദ മാര്‍ഗ്ഗങ്ങളില്‍ അരിക്കുളം കാര്‍ത്തിക ടാക്കിസും ( കാര്‍ത്തികയെ പറ്റി പിന്നീട് പറയാം ) നാട്ടിലെത്തുന്ന ഇത്തരം നാടോടി നാടക സംഘങ്ങളും തന്നെ പ്രധാനം.
അന്നത്തെ കാലത്താണ് നമ്മുടെ ശശിയേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെ സമീപത്തായി ജോണിച്ചേട്ടനും കൂട്ടരും സ്റ്റേജ് കെട്ടി താമസവും അഭ്യാസവും ആരംഭിച്ചത്.

വൈകുന്നേരം 7 മണിയാവുമ്പോള്‍ പരിപാടികള്‍ തുടങ്ങും.ഊരള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു അപ്പോഴേക്കും ‍ആള്‍ക്കാര്‍ എത്തിത്തുടങ്ങിയിരിക്കും.ആദ്യം റിക്കോര്‍ഡ് ഡാന്‍സായിരിക്കും.പിന്നെ ചെറിയ ഹാസ്യ നാടകങ്ങള്‍,പിന്നെ അത്യാവശ്യം സര്‍ക്കസ്,ലേലം വിളികള്‍ തുടങ്ങി പത്തുപതിനോന്നു ംഅണിവരെ പരിപാടികള്‍.ആവശ്യമായ തുക നല്‍കിയാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന ഗാനത്തിനു അവര്‍ ഡാന്‍സ് അവതരിപ്പിക്കും.നാട്ടുകാരുടെ ആദ്യത്തെ “യുവര്‍ ചോയ്സ്’
ഒരിക്കല്‍ വന്നാല്‍ രണ്ട് മൂന്ന് മാസം ഇവര്‍ അവിടെയുണ്ടാകും.പിന്നെ എന്നും ഞങ്ങളുടെ വൈകുന്നേരങ്ങല്‍ ഇവിടെ തന്നെ.

പറഞ്ഞുവന്നത് ജോണി ചേട്ടനെ പറ്റി.ഈ സംഘത്തിന്റെ നേതാവ് ജോണിചേട്ടനായിരുന്നു.ഒന്നു രണ്ട് പ്രാവശ്യം നാട്ടില്‍ പരിപാടി അവതരിപ്പിക്കാര്‍ വന്നതോടെ ജോണിച്ചേട്ടന്‍ നാട്ടുകാര്‍ക്ക് പരിചിതനായി മാറി.സര്‍ക്കസ് നാടക സംഘം പല സ്ഥലങ്ങളിലും മാറിമാറിപോയെങ്കിലും ജോണിയേട്ടന്‍ ആണ്ടിയേട്ടന്റെ പീടിക വാടകക്കെടുത്ത് അവിടെയായി താമസം.എതിനിടയിലെപ്പോഴോ സര്‍ക്കസ് ഗ്രൂപ്പ് നിര്‍ത്തുകയും വഴിപിരിയുകയും ചെയ്തു.അതോടെ ജോണിയേട്ടന്‍ നാട്ടില്‍ സ്ഥിരതാമസവുമായി.ഒപ്പം ചില പച്ചമരുന്നു കച്ചവടവുംതുടങ്ങി.സര്‍ക്കസ് ജോണി തൈലങ്ങള്‍ എന്ന പേരില്‍ .ആ ബിസിനസ്സുമാ‍യി കുറേക്കാലം നാട്ടിലുന്റായിരുന്നു.
ഇന്ന് എവിടെയാണെന്നെനിക്കറിയില്ല.അടുത്ത നാട്ടിലെവിടെയോ ഉണ്ടെന്നു കരുതുന്നു.
എന്തായാലും നാട്ടിലെ ഒരു സജീവ സാനിധ്യമായിരുന്നു സര്‍ക്കസ് ജോണിച്ചേട്ടന്‍.

Monday, January 7, 2008

നെല്ല്യാടി ഷാപ്പിലേക്ക് സ്വാഗതം

ഒരു നാടിനെ പറ്റി പറയുമ്പോള്‍ അതില്‍ എന്തായാലും കടന്നു വരുന്ന ഒരു കഥാപത്രമാണ് കള്ളുഷാപ്പ്.ഞങ്ങള്‍ക്കും ഒരു ഷാപ്പുണ്ട്.നെല്യാടി കള്ളുഷാപ്പ്.സത്യത്തില്‍ ഊരള്ളൂരോ അതിനു തൊട്ടടുത്തോ അല്ല നെല്ല്യാടി ഷാപ്പ്.ഏകദേശം 5 കിലോമീറ്റര്‍ വരും അങ്ങോട്ട് ദൂരം.മാത്രമല്ല അതിലും അടുത്തായി അരിക്കുളത്തും മുത്താമ്പിയിലും കള്ളു ഷാപ്പുണ്ട്.എന്നാലും എല്ലാവരുടെയും പ്രീയപ്പെട്ട ഷാപ്പ് നെല്ല്യാടി തന്നെ.

കോഴിക്കൊട് ജില്ലയിലേ ഏകദേശം എല്ലാ ഷാപ്പുകളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ഏറ്റവും രസകരമായി തോന്നിയിട്ടുള്ളത് അത്തോളിക്കടുത്ത ‘പുറക്കാട്ടേരി’ഷാപ്പും ഞങ്ങളുടെ സ്വന്തം ‘നെല്ല്യാടി‘ ഷാപ്പുമാണ് കോഴിക്കോട്ടെ നല്ല ഷാപ്പുകള്‍ എന്നാണ്.നല്ല കള്ളും പുഴ മത്സ്യങ്ങളടങ്ങിയ ഭക്ഷണവും പിന്നെ ശകലമൊന്നു തലക്കു പിടിച്ചാല്‍ കാറ്റേറ്റ് കഥ പറയാന്‍ വിശാലമായ പുഴക്കരയും.ഒരു കള്ളു ഷാപ്പിന്റെ ശാലീന സൌന്ദര്യം എന്നു പറയുന്നത് ഇതൊക്കെയല്ലെ ?

ഊരള്ളൂരില്‍ പണ്ടിഒരു ഷാപ്പ് തുടങ്ങിയിരുന്നു ചിലര്‍. എന്നാല്‍ കള്ളിനോടുള്ള നാട്ടുകാരുടെ താല്പര്യക്കുറവും സാമൂഹ്യ പ്രവര്‍ത്തകരുടേ എതിര്‍പ്പും മൂലം ഷട്ടറിടെണ്ടിവന്നു അവര്‍ക്ക്.കള്ളിനോടുള്ള താല്പര്യക്കുറവെന്നു കേള്‍ക്കുമ്പോള്‍ മദ്യവിരോധികള്‍ എന്നു തെറ്റിധരിക്കേണ്ട....’മങ്കുര്‍ണി’ എന്ന ഓമനപ്പേരില്‍ അറിയപ്പേടുന്ന നാടന്‍ വാറ്റായിരുന്നു അന്ന് താരം. കുറഞ്ഞ വിലയില്‍ കൂടുതല്‍ വീര്യം എന്ന ആശയത്തിനായിരുന്നു അന്ന് സ്വീകര്യത.

നമുക്ക് നെല്ല്യാടിയിലേക്ക് തിരിച്ചു വരാം.ആദ്യം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം.ഓലഷെഡ്ഡായിരുന്നെങ്കിലും അതിന്റെ പ്രശസ്തി എല്ലായിടവും എത്തിയിരുന്നു.

കപ്പ ഉടച്ചതും,ബീഫ് കറിയും,കരിമീന്‍ കറിയും,പിന്നെ മറ്റു പുഴമത്സ്യങ്ങളും,കൂടാതെ തലക്കറി,ബോട്ടി,...ഹോ..മെനു പറയാന്‍ തുറ്റങ്ങിയാല്‍ ഒത്തിരി പറയണം എന്നാലും ആ മീന്‍ കറിയും കപ്പയും തംനെ എന്റെ ഫേവറിറ്റ്.

കഴിഞ്ഞ വര്‍ഷം ഓലഷെഡ്ഡു മാറ്റി ഷാപ്പ് കോണ്‍ക്രീറ്റാക്കി.ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരുന്നെങ്കിലും പിന്നെ മരമേശയില്‍ നിന്നും മാര്‍ബിള്‍ മേശയിലേക്ക് ഞങ്ങല്‍ എല്ലാവരും മാറി.

രണ്ട് മാട്ട അന്തിയും കുറച്ചു കപ്പയും മീങ്കറിയും കൂട്ടി പതുക്കെ പുഴക്കരയിലേക്കൊരു നടപ്പ്.അത്ണിവിടത്തെ പതിവ്.പിന്നെ കഥകളാവം...പാട്ടുകളാവാം.....
പതിവുകാര്‍ക്ക് കള്ളും ഗ്ലാസും ഭക്ഷണവും പുഴക്കരയിലേക്ക് കൊണ്ടുപോകാനും ഇവിടെ അനുവദിക്കാറുണ്ട്.
വരുന്നില്ലേ...നിങ്ങളും ....നെല്ല്യാടി ഷാപ്പിലേക്ക്.......ഒരു ഇളയതടിച്ചിട്ടു പോകാം.....
-------------------
കള്ളുഷാപ്പിനെ പറ്റി പറയുമ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ട ഒന്നു കൂടിയുണ്ട്.
മുല്ലപ്പന്തല്‍ ഷാപ്പ്.ഇവരാണ് ആദ്യമായി വെബ് സൈറ്റ് ഉണ്ടാക്കിയ കള്ളു ഷാപ്പുകാര്‍.
ഒന്നു പോയി നോക്കൂ....ഈ ഓണ്‍ലൈന്‍ കള്ളുഷാപ്പിലും
http://mullapanthal.com/

ഇനി പാട്ടു കേട്ടുകൊണ്ടാവാം......


വായിക്കാന്‍ ഒത്തിരിയൊന്നുമില്ലെങ്കിലും
കേള്‍ക്കാനിത്തിരി ഇമ്പമുള്ള പാട്ടുകള്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു ഈ ബ്ലോഗിലെ
പാട്ടുപെട്ടിയില്‍..
സന്തോഷകരമായ ബ്ലോഗിംഗ്
ആശംസിക്കുന്നു.

Friday, January 4, 2008

അമ്പലപ്പറമ്പിലെ ലേലത്തില്‍ പങ്കു ചേരുന്നൊ?

നാട്ടിന്‍പുറത്ത് മാത്രം കിട്ടുന്ന മറ്റൊരു അനുഭവമാണ് ഞാന്‍ ഇപ്രാവശ്യം എഴുതുന്നത്.പതിവുപോലെ ഇതും ഞങ്ങളുടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിന്‍ല്‍ തന്നെ.പരിപാടി മറ്റൊന്നുമല്ല..ഒരു ലേലം സംഘടിപ്പിക്കുക എന്നതാണ് ഇപ്രാവശ്യം പണമുണ്ടാക്കാന്‍ കണ്ട മാര്‍ഗ്ഗം.ലേലം അമ്പലത്തില്‍ സംഘടിപ്പിക്കുമ്പോള്‍ ഉള്ള ഗുണം എന്നു വച്ചാല്‍ ഒത്തിരി ആളുകള്‍ കൂടുകയും അവര്‍ ഗ്രൂപ്പ് തിരിഞ്ഞ് ലെലത്തില്‍ വാശിയോടെ പങ്കെടുക്കുകയും ചെയ്യും.

ആദ്യം ഒരു നാടന്‍പൂവന്‍ കോഴിയായിരുന്നു ലേലവസ്തുവായി നിശ്ചയിച്ചിരുന്നത്.എന്നല്‍ അവസാനം പൂവന്‍ കിട്ടാതായപ്പോള്‍ ഒരു പഴക്കുല്യിലേക്കായി തീരുമാനം.അമ്പലക്കമ്മറ്റിക്കു അപേക്ഷ നല്‍കി.ഒപ്പം ഒരു സംഭാവനയും.അതോടെ അനുവാദം രെഡിയായി.
വൈകുന്നേരം ഞങ്ങള്‍ കുറച്ചുപേര്‍ മൈക്കുസെറ്റും ബെഞ്ചും പിന്നെ ലേലവസ്തുവായ പഴക്കുലയുമായി അമ്പലപ്പറമ്പിലേക്ക് മാര്‍ച്ചുചെയ്തു.അങ്ങനെ ഒരു മൂലയില്‍ സ്ഥലം പിടിച്ച് മൈക്കുകെട്ടി പതുക്കെ പാട്ടു വച്ച് തുടങ്ങി.പഴക്കുല മനോഹരമായി നിന്നു ആടാന്‍ തുറ്റങ്ങി.
ലേലത്തിന്റെ രീതികള്‍ അറിയാമോ എല്ലാര്‍ക്കും?ചുരുക്കി പറയാം.ഒരാള്‍ 50 രൂപ വിളിച്ചാല്‍ അടുത്ത്യാള്‍ക്ക് എത്ര വേണമെങ്കിലും കൂട്ടി വിളിക്കാം.കൂട്ടിവീളിക്കുന്ന സംഖ്യയാണ് അയാള്‍ നല്‍കേണ്ടത്.എന്നു വചാല്‍ 50 വിളിച്ചതിനു ശേഷം ഒരാല്‍ 60 വിളിച്ചാല്‍ 10 രൂപ അയാല്‍ നല്‍കണം.ഒപ്പം കൂട്ടിവിളിച്ചയാളുടെ പേരും അയാള്‍ പറയുന്ന രണ്ടുവരിയും മൈക്കിലൂടെ വിളിച്ചു പറയുന്നതായിരിക്കും.ആദ്യം ശശിയാണ് 50 രൂപ വിളിച്ചതെങ്കില്‍ ഗോവിന്ദന്‍ 60 വിളിക്കും.അപ്പോള്‍ ഗോവിന്ദന്‍ പറഞ്ഞതു പ്രകാരം മൈക്കിലൂട ഞങ്ങള്‍ വിളിച്ചു പറയും”ശശീ ഈ പഴക്കുല കണ്ട് നാളെ പുട്ടുണ്ടാക്കേണ്ട എന്നു പറഞ്ഞുകൊണ്ട് ഗോവിന്ദന്‍ 60 രൂപ “ എന്നു.അതോടെ ശശിക്കു വാശിയേറും.ഉടന്‍ ശശി 10 രൂപ തന്നിട്ട് പറയും”ഗോവിന്ദാ..ഈ പഴക്കുല കണ്ടിട്ട് പുട്ടിണ്ടാക്കാന്‍ അരി പൊടിച്ചു വയ്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.അതിനാല്‍ ഈ പഴക്കുല ഞാന്‍ ആര്‍ക്കും വിട്ടു തരികയില്ല”
ഇങ്ങനെ വാശിയേറിയ വിളികള്‍ നടക്കും.ഒത്തിരി ആളുകല്‍ രസകരമായ ഈ ലേലത്തില്‍ ഒറ്റക്കും കൂട്ടമായും പങ്കേടുക്കും.ഏകദേശം 3-4 മണിക്കൂറോളം നീണ്ടുപോകുന്ന ലേലം നല്ലൊരു സംഖ്യ ലാഭമുണ്ടാക്കിയാണ് അവസാനിക്കാറ്.
പതുവുപോലെ ഞങ്ങളുടെ ലേലവും നല്ലരീതിയില്‍ തന്നെ തീര്‍ന്നു.200 രൂപക്കെങ്ങാനുംവാങ്ങിയ പഴക്കുല വിറ്റപ്പോള്‍ ഏകദേശം രണ്ടു മൂന്നിരട്ടി ലാഭമുണ്ടാക്കി.

Thursday, January 3, 2008

ഒരു വിഷുക്കണിയുടെ ഓര്‍മ്മക്ക്


ര്‍മ്മയില്‍ തങ്ങിനില്‍കുന്ന ഒരു വിഷുക്കണിയെപറ്റിയാണ് ഇവിടെ കുറിക്കുന്നത്.

ആഘോഷങ്ങള്‍ നാട്ടിലാവുമ്പോള്‍ അത് എപ്പോഴും ഏതെങ്കിലും സംസ്കാരികവേദിയുടേയൊ ,ക്ലബ്ബിന്റെയോ ആഭിമുഖ്യത്തില്‍ ആയിരിക്കുമല്ലൊ..ഇതും പതുവു പോലെ നാട്ടിലെ ക്ലാസിക് ക്ലബ്ബിന്റെ നെത്യത്വത്തില്‍ പ്രവര്‍ത്തകരായ ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്തിയ വിഷുക്കണിയുടെ കഥ.പ്രധാന ഉദ്ദേശം ക്ലബിനു കുറച്ചു ധനശേഖരണം തന്നെ.


വൈകുന്നേരം കൊയിലാണ്ടിയില്‍ പോയി കുറച്ചു പഴങ്ങള്‍ വാങ്ങി വന്നു താലത്തില്‍ വയ്കാന്‍.രാത്രിയായതൊടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രവിയുടെ പഴയ വീട്ടില്‍ ഒത്തുകൂടി.9 മണിയായെ ഉള്ളു.ഇനിയും സമയം ഒരുപാട്.അതോടെ ഓരോരുത്തരും കരുതിയ കുപ്പികള്‍ വെളിച്ചം കണ്ടു.പതുക്കെ കുറച്ചുപേര്‍ കുടിച്ചു തുടങ്ങി.(കുടിക്കാനെടുത്ത വെള്ളം കണ്ട് പിറ്റേന്ന് എല്ലാവരും ഞെട്ടിയത്ൊരു ഉപകഥ.മാസങ്ങളോളം വെള്ളം കോരാതെ ഉപയോഗ്യ ശൂന്യമായ കിണറിലെ പായല്‍ മൂടി കിടന്ന വെള്ളമായിരുന്നു അത്) അവസാനം മണി 1 ആയി.പതുക്കെ എല്ലാവരും ചേര്‍ന്ന് താലം നിറച്ച് കണിയൊരുക്കി .

കുറച്ചു നെരത്തിനുള്ളീല്‍ കണി റെഡിയാക്കി എല്ലാവരും ചേര്‍ന്ന് ഇറങ്ങി.പതുക്കെ എല്ലാവരും ചേര്‍ന്ന് വിഷുക്കണി അറിയിച്ചുകൊണ്ടുള്ള വിളി തുടങ്ങി (സത്യം പറഞ്ഞാല്‍ ആര്‍ക്കും എന്താണ് വിളിക്കേണ്ടതെന്ന് ക്യത്യമായി അറിയില്ലാര്യിരുന്നു.)“വിഷുവേ....വിഷുക്കണിയേ എന്നെല്ലാവരും ചേര്‍ന്നു വിളിച്ചു....കൂട്ടത്തില്‍ പലരുടെയും വിളി വന്നത്”വിസുവേ....വിഷുക്കണിയേ “എന്നായിരുന്നു....നാക്ക് ശകലം കുഴഞ്ഞു പോയിരുന്നു.അങ്ങനെ ഒത്തിരി വീടുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു ഞങ്ങള്‍.അത്യാവശ്യം കുഴപ്പമില്ലാത്ത സംഭാവനകളും കിട്ടിക്കൊണ്ടിരുന്നു.മാങ്ങയുടെ കാലമായിരുന്നതിനാല്‍ വഴിയിലെ മാവുകളില്‍ ഒന്നു കൈ വയ്കാനും ആരും മറന്നില്ല.


അങ്ങനെ അവസാനം ഞങ്ങള്‍ വിശ്വേട്ടന്റെ വീട്ടിനടുത്തെത്തി.താലത്തിന്റെ കനവും പതുക്കെ കുറയാന്‍ തുറ്റങ്ങിയിരുന്നു.മുന്തിരിക്കുലകളില്‍ ഞേട്ടുകള്‍ മാത്രമായി തുടങ്ങി.താലം കൈ മാറി കൈ മാറിയായിരുന്നു പിടിച്ചിരുന്നത്.വിശ്വേട്ടന്റെ വീടിനടുത്തെത്തിയ്പപോള്‍ അബ്ദുറഹിമാന്റെ കൈയില്‍ ആയിരുന്നു താലം ഉണ്ടായിരുന്നത്.വിശ്വേട്ടന്റെ വീടിനു മുന്‍പിലെ റോഡില്‍ കായ്ചുകിറ്റക്കുന്ന എളോര്‍ മാങ്ങക്കുലകല്‍ എല്ലാവരുടെയും നിയന്ത്രനം തെറ്റിച്ചു.ഒരാള്‍ മാവിന്മുകളിലെത്തിയിരുന്നു അപ്പോളേക്കും.ഒരു നിമിഷം എല്ലാവരും വിഷുക്കണിയെ മറന്നു.താലം കഇയില്‍ കുടുന്ഗ്ങിപ്പോയ അബ്ദുറഹിമാന്റെ വിളി കേട്ടപ്പോഴാണ് എല്ലാവരും അതിനെ പറ്റി ഓര്‍ത്തത്.നോക്കുമ്പോള്‍ കിട്ടിയ മാങ്ങയും കടിച്ചു മുന്നില്‍ നില്‍കുന്നു അസ്ലം.എല്ലാവരും അവനെ തള്ളി അബ്ദുറഹിമാനോടൊപ്പം വിട്ടു.മാങ്ങ തീറ്റ തുടര്‍ന്നു.ആരും മറ്റൊന്നും ശ്രദ്ധിച്ചില്ല.

വിശ്വേട്ടന്‍ കണിക്കാരുടെ വിളി കേട്ട് കണി കാണ്‍നായി വാതില്‍ തുറന്നു വന്നു.കണി കണ്ടു.കാണിക്കയുമിട്ടു.നമ്മുടെ കണിക്കാര്‍ താലം തിരിച്ചെടുക്കാനായി ചെന്നപ്പോള്‍ അവരെ കണ്ട് വിശ്വേട്ടന്‍ ഞെട്ടുന്നു.”അസ്ലമേ......അബ്ദുരഹിമാനേ.......നിങ്ങളും തുടങ്ങിയോ കണി കൊണ്ടുവരാന്‍..??”ആ ചോദ്യം കേട്ടാണ് ഞങ്ങള്‍ അതു ശ്രദ്ധിച്ചത്.വിഷുക്കണിയുമായി രണ്ടു മുസ്ലീം കൂട്ടുകാര്‍ മാത്രം.ബാക്കി എല്ലാവരും മാവിന്‍ ചുവട്ടില്‍.

ഒരു കല്യാണം--മാഹി വഴി

കല്യാണങ്ങളുടെ കഥകള്‍ പറയുമ്പോള്‍ എന്നും ആദ്യം മനസിലേക്കെത്തുക ഒരു കൂട്ടുകാരന്റെ കല്യാണമാണ്.ഏകദേശം 2 വര്‍ഷത്തോളമായി കല്യാണം കഴിഞ്ഞിട്ട്,എന്നിട്ടും ഓര്‍മകള്‍ക്ക് നിറം മങ്ങിയിട്ടില്ല.
കല്യാണമുഹൂര്‍ത്തം രാവിലെ 11 മണിക്ക്,വധൂഗ്യഹത്തില്‍ നിന്നും വരനും വധുവും ഇറങ്ങാനുള്ള സമയം 1.30നും.ഇടക്ക് 2 മണിക്കൂരിലധികം സമയം ഫ്രീ.സ്ഥലം മാഹിക്കടുത്ത പള്ളൂര്‍.കല്യാണം കഴിഞ്ഞതും പന്തലില്‍ വരനും വധുവും പിന്നെ കുരച്ചു പെണ്ണുങ്ങളും മാത്ര് ബാക്കി.ബാക്കി എല്ലാവരുമതാ മാര്‍ച്ചു ചെയ്യുന്നു മാഹി ബാറുകളിലേക്ക്......
പിന്നെയൊരു വരവുണ്ട്....കലാണ വീട്ടിലെത്തി ആടിയാടി നടക്കുന്നു ചിലര്‍,വാളു വെയ്ക്കുന്നു ചിലര്‍,ആകെ ആഘോഷം തന്നെ,സദ്യ കഴിക്കാനായ ചിലര്‍ തന്നെ ഇലയിലും മേശയിലുമായി സദ്യ കഴിച്ചു തീര്‍ത്തു.അവസാനം എല്ലാരെയും തിരിച്ചു ബസ്സില്‍ കയറ്റി നാട്ടിലേക്ക്......
നാട്ടിലെത്തിയില്ല...അതിനു മുന്‍പെ തുടങ്ങിയില്ലെ.. നല്ല അടി....അവസാനം നാട്ടിലെത്തിയതേ ഓര്‍മ്മയുള്ളു........നല്ല അടി ടിക്കറ്റെടുക്കാതെ കണാനായി....

ഇനി കല്യാണക്കാലം

വ്രതവിശുദ്ധിയുടെ ദിനങ്ങള്‍ക്കപ്പുറം ഇനി നാട്ടിന്‍പുറങ്ങളില്‍ കല്യാണൊത്സവങ്ങളുടെ കാലം.(തീര്‍ച്ചയായും നഗരങ്ങളിലും കല്യാണം ഉത്സവങ്ങള്‍ തന്നെ ,എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ കല്യാണങ്ങലുടെ ഒരു “ഇത്”നഗരങ്ങള്‍ക്കില്ലെന്ന് എന്റെ അനുഭവസാക്ഷ്യം)ഒരു നാട്ടിന്‍പുരവാസിയെന്ന്തിനാല്‍ എനിക്കുമിത് ഉത്സവങ്ങളുടെ കാലം.


നിശ്ചയത്തോടെ തുടങ്ങുന്ന ‍ആഘോഷത്തിന്റെ അടുത്ത പണി കത്തടിച്ച് നാടടച്ച് ക്ഷണിക്കുക എന്നതാണ്.അവസാന അഞ്ചു ദിനങ്ങളില്‍ പന്തലിടല്‍ തുടങ്ങും.പന്തലിടലിനും പ്രത്യേകമായി ക്ഷണിക്കണം.സുഹ്യത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് തുറ്റങ്ങുന്ന പന്തല്‍ പണി അവസാനം വാടകപണിക്കാരാണ് തീര്‍ക്കാറ്.


പിന്നെ അടുക്കള ഒരുക്കങ്ങല്‍.തലേന്നാളെത്ര ,പിറ്റേന്നെത്ര,ചായക്കെത്രയാള്‍,ചോറിനെത്രയാള്‍,തുറ്റങ്ങിയ ചര്‍ച്ചകള്‍ അവസാനം കുശിനിക്കാരന്റെ അധ്യക്ഷതയില്‍ തീരുമാനമാവുന്നു.

(ഒപ്പം പ്രധാന ചര്‍ച്ച നടകാറ് കുടിവെള്ളത്തിനെ പറ്റിയാണ്.നാടനൊ ,ഫോറിനൊ എന്നതിനു പെട്ടെന്നു തീരുമാനമാവുന്നു.)

കല്യാണ തലേന്നാണ് നാട്ടിന്‍പുറങ്ങളില്‍ യഥാര്‍ത്ഥ രസം.ഒത്തിരി ജനങ്ങള്‍..എല്ലാവരുടെയും പങ്കാളിത്തം.ആകെ ഒരു ഉത്സവ പ്രതീതി.നാട്ടിന്‍പുറങ്ങളില്‍ ഓരോ കല്യാണവും ഓരോ ഉത്സവങ്ങളായി മാറുന്നു.

Wednesday, January 2, 2008

പുതുവര്‍ഷ ആശംസകള്‍


ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഊരള്ളൂര്‍കാര്‍ക്ക് ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

നാട്ടില്‍ ഇനി ഉത്സവക്കാലം

ഊരള്ളൂരിലും പരിസരങ്ങളിലും ഇനി ഉത്സവക്കാലം.ഇടവനക്കുളങ്ങര,അരീക്കുന്നത്ത്,ഒറോങ്കല്‍,മുതുവോട്ട്,മുതുവന,തുടങ്ങി പതിനഞ്ചോളം ഉത്സവങ്ങള്‍.
ആര്‍പ്പുവിളികളുടെയും ചെണ്ടയുടേയും വെടിക്കെട്ടിന്റെയും നാളുകള്‍....